✍ ആത്തിക്ക പി. ടി ✍

പാരതന്ത്ര്യത്തിന്റെ കരിവാളിപ്പ്
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഭിന്നിപ്പിന്റെയും വംശീയതയുടെയും
കറകൾ ഭൂമി മെയ്യിൽ വട്ടമിടുന്നുണ്ട്.
അധിനിവേഷത്തിന്റെ കരാളഹസ്തങ്ങൾ
വേട്ടയാടുന്ന കവിതകൾ വീണ്ടുമവളെ
ഗർഭം ധരിപ്പിച്ചിട്ടുണ്ട്.
അപ്രമാദിത്വത്തിന്റെ നൂലിഴകളിൽ 
ഒട്ടിയിരിക്കുന്ന വരികളിനിയും
പേറെടുക്കാൻ മുതിരുന്നില്ല.
തളിരിട്ട പുതുചില്ലകളിൽ
മാനവമൈത്രിയും സാഹോദര്യവും
കൊട്ടിയടക്കുന്നുണ്ട്.
ഇരുട്ട് മൂടുമ്പോളവൾ പൊൻപുലരികളിൽ
പൂത്തുലയുന്ന സ്വാതന്ത്ര്യത്തെ
കിനാക്കാണും.

അസ്തമിക്കാത്ത വിവേചനങ്ങൾ
കണ്ണിൽ തുളക്കുമ്പോളതിൽ വീർപ്പുമുട്ടും.
സഹന സമര സരണികളുടെ
വിജയരാഗം സിരകളിൽ ഒഴുക്കിടാനവൾ
തിടുക്കം കൂട്ടും.
ഗർഭം വീർത്തുവന്ന്
അലോസരപ്പെടുത്തുമ്പോൾ
ആരോടെന്നില്ലാതെ ഒച്ചയുണ്ടാക്കും.
അവൾ പിറുപിറുക്കും……
ഞാൻ കണ്ടത് മുഴുക്കെയും ഇരുളാണ്.
പാരതന്ത്ര്യത്തിന്റെ കരിവാളിപ്പിൽ നിന്നും
ആകാശമിതുവരെ തെളിഞ്ഞുദിച്ചിട്ടില്ല.