🇦🇪പലതവണ വന്നു പോകാം, 90 ദിവസം തങ്ങാം; അറിയാം യുഎഇയുടെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ

🇶🇦ഖത്തര്‍ എയര്‍വേയ്‌സ് ദോഹ-മദീന സര്‍വീസുകള്‍ പുനരാരംഭിച്ചു

🇸🇦 ഒക്ടോബർ 10 മുതൽ സൗദിയിൽ രണ്ട് ഡോസ് വാക്സീൻ പൂർത്തിയാക്കാതെ പുറത്തിറങ്ങാനാകില്ല

🇴🇲ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

🇦🇪സ്കൂൾ തുറക്കുന്നു; നാളെ മുതൽ ഗതാഗതക്കുരുക്ക് വർധിക്കും

🇧🇭ദുബൈ എക്സ്പോയിലെ ബഹ്റൈൻ പവലിയൻ തുറന്നു

പലതവണ വന്നു പോകാം, 90 ദിവസം തങ്ങാം; അറിയാം യുഎഇയുടെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ

അബുദാബി∙ യുഎഇയിൽ ഒന്നിലേറെ തവണ വന്നുപോകാവുന്ന 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ നൽകിത്തുടങ്ങി. ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

ഫീസ് 650 ദിർഹം.
6 മാസം നീണ്ടുനിൽക്കുന്ന ദുബായ് എക്സ്പൊ കാണാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് ഏറ്റവും അനുയോജ്യമാണ് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ. എത്ര തവണ വേണമെങ്കിലും യുഎഇയിലേക്കു വരാമെങ്കിലും വർഷത്തിൽ പരമാവധി 90 ദിവസമേ താമസിക്കാവൂ. വർഷത്തിൽ അതിൽ കൂടുതൽ ദിവസം തങ്ങാൻ ആഗ്രഹിക്കുന്നവർ പ്രത്യേക അനുമതി എടുക്കണം. എന്നാൽ ഇതു 180 ദിവസത്തിൽ കവിയാൻ പാടില്ല. 

ഖത്തര്‍ എയര്‍വേയ്‌സ് ദോഹ-മദീന സര്‍വീസുകള്‍ പുനരാരംഭിച്ചു

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ(Qatar Airways) ദോഹ-മദീന(Doha-Medina) സര്‍വീസുകള്‍ പുനരാരംഭിച്ചു. ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച മുതലാണ് ആഴ്ചയില്‍ നാല് സര്‍വീസുകളുമായി വിമാനയാത്ര പുനരാരംഭിച്ചത്.

ഖത്തര്‍ എയര്‍വേയ്‌സിന്റെ എയര്‍ബസ് എ320 ആയിരിക്കും ഈ റൂട്ടില്‍ സര്‍വീസുകള്‍ നടത്തുന്നത്. ഫസ്റ്റ് ക്ലാസില്‍ 12 സീറ്റുകളും എക്കണോമി ക്ലാസില്‍ 132 സീറ്റുകളുമാണ് ഈ വിമാനത്തിലുള്ളത്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ രാത്രി ഒരു മണിക്ക് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 3.15ന് മദീനയിലെത്തും.

അവിടെ നിന്ന് പുലര്‍ച്ചെ 4.15ന് പുറപ്പെടുന്ന വിമാനം 6.25ന് ദോഹയില്‍ തിരിച്ചെത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഖത്തര്‍ എയര്‍വേയ്‌സ് തുടരുകയാണ്. നിലവില്‍ 140ലധികം സ്ഥലങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്

ഒക്ടോബർ 10 മുതൽ സൗദിയിൽ രണ്ട് ഡോസ് വാക്സീൻ പൂർത്തിയാക്കാതെ പുറത്തിറങ്ങാനാകില്ല

റിയാദ്∙ വിമാന യാത്ര ഉൾപ്പെടെ പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും സാംസ്കാരിക, ശാസ്ത്രീയ, സാമൂഹിക  വിനോദ പരിപാടികളിൽ പങ്കെടുക്കുന്നതിനും സമ്പൂർണ വാക്സീൻ നിർബന്ധമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. ഒക്ടോബർ 10 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരിക.

ഓഗസ്റ്റ് 1 മുതൽ തവക്കൽന ആപ്ലിക്കേഷനിൽ ഇമ്യൂൺ സ്റ്റാറ്റസ് പ്രദർശിപ്പിക്കാൻ കഴിയാത്തവർക്കു പുറത്തിറങ്ങാനാകില്ല എന്ന് മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 
വാണിജ്യ കേന്ദ്രങ്ങൾ, മാളുകൾ, മൊത്തവ്യാപാര, റീട്ടെയിൽ സ്റ്റോറുകൾ, പബ്ലിക് യൂട്ടിലിറ്റി മാർകറ്റുകൾ, റസ്റ്ററന്റുകൾ, കഫേകൾ, ബാർബർഷോപ്പുകൾ, വനിതാ ബ്യൂട്ടി സലൂണുകൾ എന്നിവിടങ്ങളിലേക്ക്  പ്രവേശിക്കുന്നതിനു സൗദി അംഗീകരിച്ച വാക്സിനുകളിൽ ഒന്നോ രണ്ടോ ഡോസുകൾ എടുക്കുകയോ വൈറസ് ബാധയിൽ നിന്ന് മുക്തി നേടുകയോ  ചെയ്യേണ്ടത് നിർബന്ധമാണെന്നായിരുന്നു അറിയിപ്പ്.

ഇതുപ്രകാരം പൗരന്മാരും പ്രവാസികളും എല്ലാ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പൊതു ഗതാഗത സൗകര്യം  ഉപയോഗപ്പെടുത്തുന്നതിനും രോഗപ്രതിരോധ സ്റ്റാറ്റസ് തവക്കൽന ആപ്ലിക്കേഷനിൽ പ്രദർശിപ്പിച്ചിരിക്കണമായിരുന്നു. എന്നാൽ ഇതു നിയമം മൂലം നടപ്പാക്കിയിരുന്നില്ല. 

ഒക്ടോബർ ഒന്നു മുതൽ നേരത്തേ ഇമ്യൂൺ ആക്കുന്നതിനുള്ള നിബന്ധനകൾ മാത്രം പാലിച്ചാൽ മതിയാകില്ല. രണ്ട് ഡോസ് വാക്സീൻ പൂർത്തീകരിക്കുക തന്നെ വേണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അതനുസരിച്ച്  അംഗീകൃത സമ്പൂർണ വാക്സീൻ സ്വീകരിക്കാത്തവർക്ക് രാജ്യത്ത് ഒരുവിധ സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദ, കായിക, സഞ്ചാര പ്രവർത്തനങ്ങളിലും ഏർപ്പെടാൻ ഇനി കഴിയില്ല.രണ്ടു ഡോസ് വാക്സീൻ സ്വീകരിക്കാത്തവരെ ഒക്ടോബർ 10 മുതൽ ഏതെങ്കിലും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നത് കർശനമായി വിലക്കും. തവക്കൽന അപേക്ഷയിൽ കാണിച്ചിരിക്കുന്നതുപോലെ, പ്രതിരോധ കുത്തിവയ്പ്പുകളിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്ക്  ചട്ടം ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 10 രാവിലെ 6 മണി മുതലാണു നിയമം പ്രാബല്യത്തിൽ വരിക.

ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

മസ്‍കത്ത്: ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അല്‍ വുസ്‍ത, ദോഫാര്‍ എന്നിവിടങ്ങിലെ ജീവനക്കാരെ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ദോഫാര്‍, അല്‍ വുസ്‍ത ഗവര്‍ണറേറ്റുകളില്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഭരണ മേഖലയിലെ ജീവനക്കാര്‍ക്കും നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഒക്ടോബര്‍ മൂന്ന്, നാല് തീയ്യതികളില്‍ ഔദ്യോഗിക അവധിയായിരിക്കുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുകയാണിപ്പോള്‍. ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതല്‍ 82 നോട്സ് ആയി ഉയര്‍ന്നെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 500 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ നിലകൊള്ളുന്നതെന്ന് ഒമാനി മെട്രോളജിക്കല്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. ഷഹീന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒമാന്‍ ദേശീയ ദുരന്തനിവാരണ സമിതി എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. മസ്‌കത്ത് മുതല്‍ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകള്‍ വരെയുള്ള തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്കൂൾ തുറക്കുന്നു; നാളെ മുതൽ ഗതാഗതക്കുരുക്ക് വർധിക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ ഞായറാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്‌കൂളുകളിൽ ഒന്നര വർഷത്തെ ഇടവേളക്കുശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സ്‌കൂൾ തുറക്കുന്നതോടെ ഞായറാഴ്ച മുതൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. അഞ്ചു ലക്ഷത്തോളം വിദ്യാർഥികളാണ് രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നത്.

ഇവരിൽ 50 ശതമാനം ഞായറാഴ്ച മുതൽ നേരിട്ട് ക്ലാസ്മുറികളിലെത്തും. കഴിഞ്ഞയാഴ്ച സ്വകാര്യ സ്‌കൂളുകൾ തുറന്നപ്പോൾതന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. സർക്കാർ സ്‌കൂളുകൾകൂടി തുറക്കുന്നതോടെ ഇത് പാരമ്യതയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

കുട്ടികൾ സ്‌കൂളിലേക്കും തിരിച്ചും സഞ്ചരിക്കുന്ന സമയങ്ങളിൽ നിരത്തുകളിൽ വലിയ രീതിയിൽ ഗതാഗതക്കുരുക്കുണ്ടാകാനിടയുണ്ടെന്നാണ് ഗതാഗത വകുപ്പിെൻറ വിലയിരുത്തൽ. ഇക്കാര്യം മുൻകൂട്ടിക്കണ്ട് യാത്രസമയം ക്രമീകരിക്കണം എന്ന് വാഹന ഉടമകളോടും ഡ്രൈവർമാരോടും അധികൃതർ നിർദേശിച്ചു.

പ്രധാന നിരത്തുകളിലും സ്‌കൂൾ പരിസരങ്ങളിലും പട്രോളിങ് യൂനിറ്റുകളെ പ്രത്യേകമായി വിന്യസിക്കുന്നതുൾപ്പെടെ തിരക്ക് ഒഴിവാക്കാനുള്ള വിവിധ ക്രമീകരണങ്ങൾ ട്രാഫിക് വിഭാഗം കൈക്കൊണ്ട് വരുകയാണെന്നും അധികൃതർ അറിയിച്ചു.

ദുബൈ എക്സ്പോയിലെ ബഹ്റൈൻ പവലിയൻ തുറന്നു

മനാമ: ദുബൈ എക്സ്പോയിലെ ബഹ്റൈൻ പവലിയൻ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ സാംസ്കാരിക, പുരാവസ്തു അതോറിറ്റി അധ്യക്ഷ ശൈഖ മായി ബിൻത് മുഹമ്മദ് ആൽ ഖലീഫ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.

രാജ്യങ്ങളുടെ പുരോഗതിയിൽ സംസ്കാരത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും മഹാമാരിയുടെ പ്രതിസന്ധിയിൽനിന്ന് കരകയറുന്ന ലോകത്തിനുള്ള പ്രതീക്ഷയാണ് ഇതെന്നും ശൈഖ മായി പറഞ്ഞു. ബഹ്റൈെൻറ സംസ്കാരവും പൗരാണികതയും നേട്ടങ്ങളും വ്യക്തമാക്കുന്നതാണ് എക്സ്പോയിൽ ഒരുക്കിയിട്ടുള്ള പവലിയൻ.