പ്രേക്ഷകര്‍ ഏറെകാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുമെന്നത് സ്ഥിരീകരിച്ച് നിര്‍മാതാവ്. തീയറ്ററുകളില്‍ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന് ആന്‍റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിയറ്ററില്‍ റിലീസ് നടക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ട്. 40 കോടി രൂപ അഡ്വാന്‍സ് തന്നെന്നടക്കം പല പ്രചാരണങ്ങള്‍ നടന്നു. തീയറ്ററുകാരോട് ഞാന്‍ ചെയ്ത തെറ്റെന്തെന്ന് എനിക്കറിയില്ല. തിയറ്ററുകളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്, എന്നാല്‍ അവര്‍ നേരിട്ടുളള ചര്‍ച്ചയ്ക്ക് തയാറായില്ല. ഓടിടി തീരുമാനം മോഹന്‍ലാലിന്റെ അടക്കം നിര്‍ദേശം പാലിച്ചാണ്. ഇനിയും സ്വപ്നം കാണാന്‍ ഇത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശന്റെയും നിര്‍ദേശം തേടിയിട്ടാണ് തന്റെ തീരുമാനം– അദ്ദേഹം പറഞ്ഞു.

ജനങ്ങളെ തിയറ്ററിൽ കാണിക്കണം എന്നാഗ്രഹിച്ച് തന്നെയാണ് മരയ്ക്കാർ എടുത്തതെന്ന് ആവർത്തിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. 'സാധാരണ ബജറ്റിലുള്ള സിനിമ ആണെങ്കിൽ ഇങ്ങനെയുണ്ടാകില്ല. ഇത് വലിയ ബജറ്റാണ്. മുന്നോട്ടുപോകണമെങ്കിൽ പണം തിരിച്ച് കിട്ടണം. കാണുന്ന സ്വപ്നം നേടണമെങ്കിൽ നമുക്ക് ബലം വേണം എന്നാണ് ഈ വിഷയം ചർച്ച ചെയ്തപ്പോൾ ലാൽ സാർ എന്നോട് പറഞ്ഞത്. എല്ലാവരുടെയും അനുവാദം വാങ്ങിയ ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്– മരക്കാര്‍ റിലീസ് ഓടിടിയില്‍ എന്ന് ഉറപ്പിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വാക്കുകള്‍.

ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാൻ തിയറ്ററുകാർ തയാറല്ല. ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ല. തിയറ്ററുകാർ ഒരുകോടി രൂപയ്ക്ക് അടുത്ത് ഇപ്പോഴും എനിക്ക് തരാനുണ്ട്. 20 മാസത്തോളം സിനിമ കയ്യിൽ വച്ചത് തിയറ്ററിൽ കളിക്കാമെന്ന വിചാരത്തിൽ തന്നെയാണ്. പക്ഷേ ആവശ്യപ്പെടുന്ന സ്ക്രീനുകൾ കിട്ടേണ്ട. നഷ്ടം വന്നാൽ മുന്നോട്ടുപോകാൻ കഴിയില്ല. അത്രമാത്രം പണം മുടക്കിയ സിനിമയാണിത്. അധ്വാനിച്ചുണ്ടാക്കിയ പണമാണ്. ജീവിതപ്രശ്നമാണ്.' ആന്റണി പറയുന്നു.