ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെയും മകള്‍ക്കെതിരായ ഓണ്‍ലൈന്‍ ഭീഷണി വിഷയത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്റെ ഇടപെടല്‍.

ഈ കേസ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് കാണിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡി.സി.ഡബ്ല്യു) ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കി.

കോഹ്ലിയുടെയും അനുഷ്‌കയുടെയും ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെതിരെ ട്വിറ്ററിലൂടെ ഉയര്‍ന്ന ഭീഷണികള്‍ ലജ്ജാകരമാണെന്ന് ഡി.സി.ഡബ്ല്യു ചെയര്‍പേഴ്‌സണ്‍ സ്വീതി മലിവാള്‍ പ്രതികരിച്ചു.
ഡല്‍ഹി പോലീസിനോട് എഫ്.ഐ.ആറിന്റെ പതിപ്പ്, തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതുമായ പ്രതികളുടെ വിവരങ്ങള്‍, സ്വീകരിച്ച നടപടികള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണമെന്നാണ് ഡി.സി.ഡബ്ല്യു ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ എട്ടിനകം വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ തോല്‍വിക്ക് പിന്നാലെയാണ് കോഹ്ലി - അനുഷ്‌ക ദമ്പതികളുടെ മകള്‍ വാമികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ ഉയര്‍ന്നത്. കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണികള്‍.

ഈ തോല്‍വിക്ക് പിന്നാലെ പേസര്‍ മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ കോഹ്ലി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കോഹ്ലിക്കെതിരെയും ആക്രമണമുയര്‍ന്നു.