ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

കോട്ടയത്ത് നടന്ന ചർച്ചയുടെ തുടർ ചർച്ചയാണ് ഇന്ന് നടന്നത്. അതിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. ബസ് ചാർജ് വർധനയിൽ വിദ്യാർഥികൾക്കടക്കം ആശങ്കയുണ്ട്. ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് രാമചന്ദ്രൻ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്തണമെന്നും ഗതാഗത മന്ത്രി അറിയിച്ചു. വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്‌സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് ബസ് ഉടമകൾ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് സമരം പിൻവലിക്കുകയായിരുന്നു.

മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ. വീണ്ടും സമരപ്രഖ്യാപനവുമായി ബസുടമകൾ നീങ്ങിയാൽ കൂടുതൽ പ്രതിസന്ധി ആയേക്കുമെന്ന പശ്ചാത്തലത്തിലാണ് ചർച്ച നടത്താൻ ഗതാഗത മന്ത്രി ആന്റണി രാജു തീരുമാനിച്ചത്.