തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. ജനുവരി 15 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഈ മാസം 29 വരെ അമേരിക്കയിൽ തുടരും. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

നേരത്തെ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടാകും. ജനുവരി 30ന് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തും.

മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. നേരത്തെ തന്നെ അദ്ദേഹം തുടര്‍പരിശോധനകള്‍ക്കായി അമേരിക്കയിലേക്ക് പോകാനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനവും മറ്റും കണക്കിലെടുത്ത് യാത്ര മാറ്റിവെയ്ക്കുകയായിരുന്നു.

നേരത്തെ 2018 ലും അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയിൽ പോയിരുന്നു. അന്ന് മന്ത്രിസഭയിലെ മറ്റാർക്കും ചുമതല കൈമാറാതെ ഇ - ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളിൽ ഇടപെട്ടത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തുടർ ചികിത്സക്ക് വേണ്ടി അദ്ദേഹം വിദേശത്തേക്ക് പോകുന്നത്. ഇത്തവണയും പകരം ചുമതല ആർക്കും നൽകിയിട്ടില്ല.