ദിലീപിന്റെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്ത മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. യുവാവിന്റെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നും സംഭവത്തിൽ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബം അങ്കമാലി പൊലീസിന് പരാതി നൽകി.

ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാധ്യമങ്ങളിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ഷലീഷിന്റെ സഹോദരന്‍ പരാതിയില്‍ പറയുന്നു. ദിലീപിന്റെ മൊബൈൽ സർവീസ് ചെയ്തതിനു പിന്നാലെയാണ് അപകടമെന്നും കുടുംബം ആരോപിച്ചു.

2020 ഓഗസ്റ്റ് 30ന് അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് എറണാകുളത്ത് മൊബൈൽ സർവീസ് കട നടത്തുന്ന ഷലീഷ് മരണപ്പെട്ടത്. ഷലീഷ് ഓടിച്ചിരുന്ന കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസും ഇതേകാര്യം തന്നെയാണ് കണ്ടെത്തിയത്.

അപകടമരണമെന്നാണ് കരുതിയിരുന്നതെങ്കിലുംസംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മരണത്തില്‍ സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണമെന്നുമാണ് ഷലീഷിന്റെ കുടുംബം ഇപ്പോള്‍ പറയുന്നത്. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി നിലവില്‍ ദീലിപിനെതിരെ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാനും സാധ്യതയുണ്ട്.

ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് നടത്തിയിരുന്നത് ഷലീഷിന്റെ എറണാകുളത്തെ സര്‍വീസ് സെന്ററിലായിരുന്നു. ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഷലീഷ് 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' അടക്കമുള്ള ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.