ഡല്‍ഹി: ഡല്‍ഹിയില്‍ ഡി എം കെയുടെ ഓഫീസായ അണ്ണാ കലൈഞ്ജര്‍ അറിവാലയത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ പാര്‍ട്ടിയുടെ വനിതാ എം പിയായ തമിഴച്ചി തങ്കപാണ്ഡ്യന്റെ ഐ ഫോണ്‍മോഷണം പോയി.
വി ഐ പികള്‍ പങ്കെടുത്ത ചടങ്ങില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് മോഷണം സംഭവിച്ചത്.

ദക്ഷിണ ചെന്നൈ മണ്ഡലത്തിലെ എം പിയാണ് തമിഴച്ചി തങ്കപാണ്ഡ്യന്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, എസ് പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവര്‍ ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമായിരുന്നു ചടങ്ങില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ്, ടിഡിപി, സിപിഐ, ബിജെഡി, ശിരോമണി അകാലിദള്‍ നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സോണിയാ ഗാന്ധിയാണ് ഓഫീസിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്തത്. തമിഴ്‌നാട്ടില്‍ ഡി എം കെയുടെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്.

മൂന്ന് നിലകളിലായി 8000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ കവാടത്തിലായി മുന്‍ മുഖ്യമന്ത്രിമാരായ അണ്ണായുടെയും കരുണാനിധിയുടെയും പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. കരുണാനിധിയെക്കുറിച്ചുള്ള കരുണാനിധി 'എ ലൈഫ്' എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തിട്ടുണ്ട്.