കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ രണ്ടാമത് ക്രിക്കറ്റ് ലോകകപ്പ് നേടിയതിന്റെ പതിനൊന്നാം വാര്‍ഷികം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ അയല്‍ക്കാരായ ശ്രീലങ്കയെ തോല്‍പിച്ചായിരുന്നു ഇന്ത്യ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയത്.1983ന് ശേഷം നീണ്ട 28 വര്‍ഷത്തിന് ശേഷമാണ് ധോണിപ്പട സംഗക്കാരയുടെ സിംഹളവീര്യത്തെ നിഷ്പ്രഭമാക്കി ലോകകപ്പില്‍ രണ്ടാമതും മുത്തമിട്ടത്. ഇന്ത്യയൊന്നാകെ ആവേശത്തിലാറാടിയ നിമിഷമായിരുന്നു അത്. ധോണിയുടെ സിക്സറിനൊപ്പം കമന്ററി ടേബിളില്‍ നിന്നുള്ള ആവേശം കൂടിയായപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വേറെ ഒന്നും തന്നെ വേണ്ടിയിരുന്നില്ല.

ഇപ്പോൾ ഇന്ത്യയുടെ വേള്‍ഡ് കപ്പ് വിന്നിംഗ് മൊമെന്റ് റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന രവിശാസ്ത്രി. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ്-ദല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെയായിരുന്നു ശാസ്ത്രി ആ വണ്‍സ് ഇന്‍ എ ലൈഫ് ടൈം മൊമന്റ് പുനരാവിഷ്‌കരിച്ചത്. ഐ.പി.എല്‍ 2022യിലെ കമന്റേറ്ററായ ശാസ്ത്രി ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിംഗിന് ശേഷമുള്ള ഡഗ് ഔട്ട് ഡിസ്‌കഷനിലായിരുന്നു ധോണി വിജയ റണ്‍ നേടിയപ്പോഴുള്ള കമന്ററി വീണ്ടും പറഞ്ഞത്.

അന്നത്തെ വേള്‍ഡ് കപ്പ് വിന്നിംഗ് സ്‌ക്വാഡിലെ ഹര്‍ഭജനും കമന്ററി പറയുമ്പോൾ ശാസ്ത്രിക്കൊപ്പമുണ്ടായിരുന്നു. ഡഗ് ഔട്ടിലെ വീഡിയോ ശാസ്ത്രി തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ലോകകപ്പ് നേടിയ ഇന്ത്യന്‍ ഇലവനില്‍ ശ്രീശാന്തിനെ ഒഴിച്ച്‌ മറ്റെല്ലാ താരങ്ങളെയും ടാഗ് ചെയ്താണ് താരം വീഡിയോ പങ്കുവെച്ചത്.