ചെന്നൈ: ചെന്നൈയിൽ മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശിയും നഴ്സിങ് വിദ്യാർത്ഥിയുമായ ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തും കൊല്ലം സ്വദേശിയുമായ ആഷിഖിനെ ( 20 ) പൊലീസ് അറസ്റ്റു ചെയ്തു.
കൊലയ്ക്ക് ശേഷം പ്രതിയായ ആഷിഖ് മൃതദേഹത്തിന്റെ ചിത്രം വാട്‌സ്ആപ്പിൽ സ്റ്റാറ്റസിട്ടു. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്വദേശി ആണ് ആഷിഖ്.
പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞതിന്റെ പ്രതികാരബുദ്ധിയിലാണ് കൊലപാതകം എന്നാണ് വിവരം. ചെന്നൈയിലെ ഹോട്ടൽ മുറിയിൽ വച്ചാണ് ആഷിഖ് ക്രൂരമായ കൃത്യം നിർവഹിച്ചത്.
ഇരുവരും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. നാല് വര്‍ഷങ്ങൾക്ക് മുൻപ് പെൺകുട്ടിയെ ഉപദ്രവിച്ചതിന് ആഷിഖ് പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. മൂന്ന് മാസത്തോളം തടവ് ശിക്ഷ അനുഭവിച്ചു. പിന്നീട് ഫൗസിയ മൊഴി മാറ്റിയതോടെയാണ് ആഷിഖ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇവർ തമ്മിൽ പിന്നീട് വീണ്ടും അടുത്തു. വിവാഹത്തിന് തയ്യാറാണെന്ന് ആഷിഖ് അറിയിച്ചെങ്കിലും ഫൗസിയയുടെ കുടുംബം അതിന് തയ്യാറായില്ല.
ഇന്ന് ഫൗസിയയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം പ്രതി വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു. പെൺകുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രം അച്ഛന് അയച്ചു കൊടുക്കുകയും ചെയ്തു. അഞ്ച് വർഷം തനിക്കൊപ്പം ഉണ്ടായ ശേഷം ചതിച്ചതിന് സ്വന്തം കോടതിയിൽ ശിക്ഷ നടപ്പാക്കിയെന്ന് പ്രതി മൃതദേഹത്തിന്റെ ചിത്രത്തിനൊപ്പം വാട്സ്ആപ്പ് സ്റ്റാറ്റസിൽ എഴുതിയിരുന്നു. പിന്നാലെ ഇയാൾ പോലീസിൽ കീഴടങ്ങി. ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ കാണാനാണ് ആഷിഖ് ഇവിടേക്ക് എത്തിയത്. ആഷിഖിനെ ചെന്നൈ കൊമ്പ്രെട്ട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയുകയാണ്. ഫൗസിയയുടെ അച്ഛൻ ചെന്നൈയിലേക്ക് പോയി.
No comments:
Post a Comment